
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തിൻ്റെ കട ബാധ്യതയുടെ കാര്യങ്ങൾ കുടുംബം പറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏഴ് വർഷം സർവീസ് ഉള്ള മകന്റെ ജോലി നഷ്ടം ആയത് പ്രയാസം ഉണ്ടാക്കിയിരുന്നു. കെപിസിസി നേതൃത്വം ഓടി എത്തേണ്ട വീട് ആയിരുന്നു. എന്നിട്ടോ എൻ.എം. വിജയന്റെ കുടുംബത്തെ കുറിച്ച് അവർ പറഞ്ഞത് അന്തവും കുന്തവും ഇല്ലാത്തവർ എന്നല്ലേയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എൻ.എം. വിജയൻ്റെ വസതിയിലെത്തി കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം.
ആ കുടുംബത്തെ സംരക്ഷിക്കണം. ആവശ്യമെങ്കിൽ സിപിഎം കൂടെ നിൽക്കും. കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടി അല്ലേ കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയിലെ ഉൾപ്പോര് ഉണ്ടാക്കിയ ആത്മഹത്യ കൂടിയാണിത്. എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഐ.സി. ബാലകൃഷ്ണൻ ഒളിച്ചിരിക്കുകയായിരുന്നല്ലോ, അറസ്റ്റ് തടഞ്ഞപ്പോൾ അല്ലേ വീഡിയോ ആയി വന്നതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
ഐ.സി. ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് സിപിഎം പ്രതിഷേധ സദസ് സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൻ.എം. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുൾപ്പെടെ പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ, സിപിഎം പ്രതിപക്ഷത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തുന്നത്.
അതേസമയം, വിവാദത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് വയനാട്ടിലെത്തും. എൻ.എം. വിജയന്റെ ബന്ധുക്കളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും.