തൃശൂർ പൂരം അലങ്കോലമാക്കി, വയനാട്ടിൽ രക്ഷാപ്രവർത്തനത്തിലെ ഐക്യം ഇല്ലാതാക്കി; അജിത് കുമാറിനെതിരെ വിമർശനവുമായി സിപിഐ

നാളെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ശക്തമായ വിമർശനമുയരാനാണ് സാധ്യത
തൃശൂർ പൂരം അലങ്കോലമാക്കി, വയനാട്ടിൽ രക്ഷാപ്രവർത്തനത്തിലെ ഐക്യം ഇല്ലാതാക്കി; അജിത് കുമാറിനെതിരെ വിമർശനവുമായി സിപിഐ
Published on

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പരസ്യ വിമർശനവുമായി സിപിഐ. തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളില്‍ എഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഉടനടി നടപടി വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. നാളെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ശക്തമായ വിമർശനമുയരാനാണ് സാധ്യത.

തൃശൂർ പൂരം അലങ്കോലമാക്കാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിലെ ഐക്യം ഇല്ലാതാക്കാനും എഡിജിപി എം.ആർ. അജിത് കുമാർ ശ്രമിച്ചെന്ന ആരോപണം സിപിഐ ഉന്നയിക്കുന്നുണ്ട്. വയനാട്ടിൽ രക്ഷാപ്രവർത്തകർ ഏറ്റെടുത്ത ഭക്ഷണ വിതരണം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചതിൽ ഉൾപ്പെടെ അജിത് കുമാറിൻ്റെ കൈകടത്തൽ ഉണ്ടെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പി.വി. അൻവർ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും സിപിഐ പിന്തിരിഞ്ഞിട്ടില്ല. നാളെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം വിശദമായി ചർച്ച ചെയ്യും.

അജിത് കുമാറിനെ ഡിജിപി സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുള്ള ഉന്നതതല അന്വേഷണം പര്യാപ്തമല്ലെന്ന വിമർശനം സിപിഐയിൽ നിന്ന് ഉയരാനാണ് സാധ്യത. എഡിജിപിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്ന അൻവറിൻ്റെ ആരോപണത്തെ സിപിഐ ഏറ്റെടുക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.  പി. ശശിക്കെതിരെ എംഎല്‍എ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണ്ട എന്നാണ് സിപിഎം നേതൃത്വത്തിന്‍റെ തീരുമാനം.

അതേ സമയം, അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങിയെങ്കിലും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. സംഘത്തിൻ്റെ യോഗം ഇതുവരെ ചേർന്നിട്ടില്ല. അന്വേഷണ സംഘത്തെ തീരുമാനിച്ചതിൽ ഡിജിപിക്കുള്ള അതൃപ്തി കാരണമാണ് യോഗം ചേരാത്തതെന്നാണ് സൂചന.

സാധാരണ കേസുകളിൽ അന്വേഷണ സംഘത്തെ തീരുമാനിക്കാനുള്ള അവകാശം സംഘത്തലവനാണ്. എന്നാൽ എഡിജിപിക്ക് എതിരായ അന്വേഷണ സംഘത്തെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഡിജിപി ഒഴികെ എല്ലാവരും അജിത് കുമാറിന്‍റെ വിശ്വസ്തരാണെന്നാണ് ആരോപണം. ഇതിനാലാണ് ഉത്തരവിറങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും അന്വേഷണം തുടങ്ങാത്തത് എന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com