അഞ്ചൽ ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. അധ്യാപിക തന്നെ ഉപദ്രവിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. കുഞ്ഞിൻ്റെ രണ്ട് കാലിലെയും തുടയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.
ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് തുടകളില്‍ പാട് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. വിവരം അറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
നിലവില്‍ അധ്യാപികയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണിപ്പോള്‍. സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കള്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്.