കൊല്ലം: പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ടത് പ്രതി എന്ന് സംശയിച്ചിരുന്ന അനിൽ കുമാർ തന്നെയെന്ന് പൊലീസ് കണ്ടെത്തൽ. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. അതേസമയം യഥാർഥ പ്രതിയെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ 23നാണ് പുനലൂരിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിൽ പൂട്ടി മരത്തിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക ബന്ധമുള്ള പൊലീസുകാരുടെ സഹായവുമാണ് അന്വേഷണത്തിന് സഹായിച്ചത്. 25 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
വർഷങ്ങളായി കാണാതായ ആളുകളുടെ വിവരങ്ങൾ പരിശോധിക്കവെയാണ് നൂറനാട് സ്വദേസിയായ അനിൽ കുമാറിനെ കാണാതായ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അനിൽ കുമാർ പ്രദേശത്തെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇയാളാണ് കൊലപാതകിയെന്നായിരുന്നു പൊലീസ് നിഗമനം. പിന്നാലെ ലുക്കാഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇയാളുടെ ബന്ധുക്കളുടെ ഡിഎൻ എടുത്ത് പരിശോധിച്ചത്. ഇതാണ് നിർണായക വഴിത്തിരിവിലേക്ക് നയിച്ചത്.