ബിഹാറില്‍ ബിജെപി നേതാവ് ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പട്ന മൽസലാമി ഏരിയയിൽ വച്ചാണ് പ്രതി രാജ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടെ രാജ പൊലീസിന് നേരെ പൊലീസിന് നേരെ വെടിയുതിർത്തിരുന്നു.
ബിജെപി നേതാവ് ഗോപാല്‍ ഖേംകയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസ് രാജ എന്ന വികാസിന്റെ വീട്ടിൽ എത്തിയത്. ചോദ്യം ചെയ്യലിനിടെ രാജ പൊലീസിന് നേരെ വെടിയുതിർത്തു എന്നാണ് പൊലീസ് വിശദീകരണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രാജ കൊല്ലപ്പെട്ടത്.
അതേസമയം ഖേംകയെ കൊല്ലാൻ ഉപയോഗിച്ച ആയുധം രാജയാണ് നൽകിയതെന്നും കേസിലെ മുഖ്യപ്രതിയായ ഉമേഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഉമേഷ് അടക്കം പ്രധാന പ്രതികളായ രണ്ട് പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഉമേഷ് യാദവ് ഖേംകയെ വെടിവെച്ചതായി സമ്മതിച്ചു. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ബൈക്കും പൊലീസ് കണ്ടെടുത്തു.
പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ലഭിച്ചതെന്നായിരുന്നു ഉമേഷിന്റെ വെളിപ്പെടുത്തൽ. അതിൽ ഒരു ലക്ഷം മാത്രമാണ് അവർക്ക് ലഭിച്ചത്. ഈ ഒരു ലക്ഷം രൂപ ഉമേഷിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട 12 പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഡിജിപി വിനയ് കുമാർ വ്യക്തമാക്കി.
അതേസമയം ജൂലൈ നാലിന് രാത്രി ഖേംകയുടെ നീക്കങ്ങൾ നിരീക്ഷിച്ച ഇവർ കൃത്യമായ പദ്ധതിയിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. പട്‌നയിലെ സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഖേംകയെ ബൈക്കിലെത്തിയ ഒരു സംഘമാണ് വെടിവെച്ച് കൊന്നത്. മകൻ കൊല്ലപ്പെട്ട് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സമാനമായ രീതിയിൽ പിതാവും വെടിയേറ്റ് മരിക്കുന്നത്.