തൃശൂർ; ഇരിങ്ങാലക്കുടയിൽ 91 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് , ആലത്തൂർ സ്വദേശി വിജയകുമാറിനെയാണ് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദന കുറ്റത്തിന് 10 വർഷം കഠിനതടവിനും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്' വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതി ജീവി തയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്. അതിജീവിതയുടെ മരണശേഷമാണ് പ്രതിയെ പിടികൂടുന്നത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 29 സാക്ഷികളേയും 52 രേഖകളും 21 തൊണ്ടിവസ്‌തുക്കളും ഹാജരാക്കി തെളിവ് നൽകിയിരുന്നു.
2022 ആഗസ്റ്റ് മാസം മൂന്നിന് മാപ്രാണം, മാടയിക്കോണത്ത് വീട്ടിൽ കടന്നുകയറിയാണ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ ആക്രമിച്ച് പ്രതി പീഡനവും കവർച്ചയും നടത്തിയത്. സംഭവത്തിനുശേഷം 8 മാസത്തിനകം അതിജീവിത മരണപ്പെട്ടിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴിയുമാണ് കേസിൽ നിർണ്ണായകമായത്.
സംഭവം നടന്ന സമയം ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ആയിരുന്ന അനീഷ് കരീം ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അടുക്കളയിൽ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമിൽ വെച്ച് പീഢിപ്പിക്കുകയും കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ബലമായി ഊരിയെടുത്ത് കവർച്ച നടത്തിയെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതിയുടെ രോമങ്ങൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വർണ്ണമാലയും കേസ്സിൽ പ്രധാന തെളിവായി. കൂടാതെ സംഭവ സ്ഥലത്തിന്റെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും മറ്റും പ്രതിക്ക് എതിക്കെതിരായ തെളിവായി. അന്നത്തെ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ് കരീം, ജി.എസ്.ഐ മാരായ കെ.ആർ.സുധാകരൻ, കെ.വി.ജസ്റ്റിൻ, എ.എസ്.ഐ മെഹറുന്നീസ എന്നവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.