എറണാകുളം: കോതമംഗലത്ത് ആൺസുഹൃത്തിനെ യുവതി വിഷം കൊടുത്തു കൊന്നതിന് കാരണം സാമ്പത്തിക തർക്കമെന്ന് പൊലീസ്. അദീന നൽകിയ മർദന കേസ് പിൻവലിക്കാൻ ആൺസുഹൃത്ത് അൻസിൽ പണം വാഗ്ദാനം ചെയ്തിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കൊലയ്ക്ക് മുൻപ് അദീന കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. അൻസിലിനെ വിളിച്ചു വരുത്തുന്നതിന് മുൻപ് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ഷാരോൺ വധക്കേസിന് സമാനമായ കൊലപാതകമാണ് കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ അലിയാർ എന്ന 38 വയസുകാരനെ ബുധനാഴ്ച പുലർച്ചയാണ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അൻസിൽ പോലീസിനോടും ബന്ധുക്കളോടും പെൺ സുഹൃത്ത് വിഷം നൽകിയെന്ന് പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന അൻസിൽ കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ചു. പെൺസുഹൃത്ത് അദീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ വിഷം നൽകുകയായിരുന്നു എന്ന് അദീന സമ്മതിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ അൻസിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ അൻസിലിനെ ഒഴിവാക്കാൻ അദീന തീരുമാനിക്കുകയായിരുന്നു.
വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലക്കി നൽകുകയായിരുന്നു. അദീനക്കെതിരെ ആദ്യം വധശ്രമത്തിന് കേസെടുത്തെങ്കിലും അൻസിലിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തി. ചേലാട് കടയിൽ നിന്ന് കളനാശിനി വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.