ഇടുക്കി: നെടുംങ്കണ്ടത്ത് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തത് കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നു. ഇന്ന് ഉച്ചയോടെയാണ് പച്ചടിയിൽ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്.
മേരിക്കുട്ടിയെയും റെജിയേയും ഒരു മാസമായി കാണാനില്ലായിരുന്നു. സംശയം തോന്നിയ അയൽവാസികൾ ഇളയമകൻ സജിയോട് കാര്യം തിരക്കിയപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതാണ് സംശയങ്ങൾക്ക് വഴിവച്ചത്. സഹോദരങ്ങൾ തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടുകാരുടെ ചോദ്യം ഉയർന്നതിന് പിന്നാലെ സജി പൊലീസ് സ്റ്റേഷനിൽ എത്തി അമ്മയെയും സഹോദരനേയും കാണാനില്ലെന്ന പരാതി നൽകുകയും ചെയ്തു.
പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തി. അന്വേഷണത്തിൽ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. പൊലീസ് വന്ന സമയത്തും റെജിയുടെ ഇളയ സഹോദരൻ സജി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇയാളോട് സംസാരിച്ചതിൽ നിന്ന് പൊലീസിന് മറുപടികൾ തൃപ്തികരമായി തോന്നിയിരുന്നില്ല.
തുടർന്ന് പൊലീസ് വീടും പരിസരവും പരിശോധിക്കാൻ തുടങ്ങി. ഒരു സ്ഥലത്ത് എത്തിയപ്പോൾ തൊട്ടടുത്ത സ്ഥലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി മണ്ണ് നീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടു. മണ്ണ് മാറ്റിയപ്പോൾ അങ്ങനെയാണ് വീട്ടുവളപ്പിൽ നിന്ന് മനുഷ്യൻ്റേതിന് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയത്.