

പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്റ്റാൻഡിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൃത്യം നടത്തിയ പ്രതിയുടെതെന്ന് സംശയിക്കുന്ന ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിൽ കാണുന്നയാളാണ് കൃത്യം ചെയ്തത് എന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുള്ളത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. കല്ലുപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമന. മരിച്ചയാളുടെ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച കാരണവും വ്യക്തമല്ല. പ്രതിയെ പിടികൂടിയതിന് ശേഷമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളു. ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും അലഞ്ഞു നടക്കുന്ന 50 വയസിലധികം പ്രായം തോന്നിക്കുന്ന വയോധികനാണ് മരിച്ചത്.
കൊല്ലപ്പെട്ടയാൾ രണ്ടുദിവസം മുമ്പാണ് ഒറ്റപ്പാലത്ത് എത്തിയത് എന്നാണ് വിവരം. വയോധികന്റെ ഒപ്പം കാണാറുള്ള സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും കൃത്യത്തിൽ അവരുടെ പങ്ക് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഷൊർണൂർ ഡിവൈഎസ്പി സജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.