

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഇരട്ട കൊലയ്ക്ക് കാരണം വസ്തു തർക്കവും സഹോദരന്റെ മാനസിക പിഡനവുമാണെന്ന് പ്രതി മൊഴി നൽകിയതായി ഇടുക്കി എസ്പി സാബു മാത്യു വ്യക്തമാക്കി. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു.
ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് പ്രതി പറഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്നും നാളെയുമായി പ്രതി സജിയെ വിശദമായി ചോദ്യം ചെയ്യും. തെളിവ് ലഭിച്ചാൽ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും തുടർ അന്വേഷണം നടത്തും. സജിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും ഇടുക്കി എസ്പി വ്യക്തമാക്കി.
ഈ മാസം രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് ഇന്നലെയാണ് . പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു. അന്വേഷണത്തിൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യൻ്റേതിന് സാമ്യം തോന്നുന്ന ശരീരഭാഗങ്ങൾ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാൽ ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിന് പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾക്കുള്ള അയാളുടെ മറുപടിയിൽ പൊലീസിന് സംശയം തോന്നി. വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയപ്പോൾ സജി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ പ്രതി അവശ നിലയിലായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയത് താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു.