ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊലീസ് കോൺസ്റ്റബിളിൻ്റെ ഭാര്യ ജീവനൊടുക്കി. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ്സൗമ്യ കശ്യപിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
ജീവനൊടുക്കുന്നതിന് പങ്കുവെച്ച ഒരു വീഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിൽ അവൾ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടി, ഭർത്താവിൻ്റെ സഹോദരനും ഭർത്താവും ചേർന്ന് തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീഡിയോയിൽ സൗമ്യ കശ്യപ് പറഞ്ഞു.
ഭർത്താവിൻ്റെ അമ്മാവൻ ഒരു അഭിഭാഷകനാണെന്ന് അവൾ പറഞ്ഞു."എന്നെ കൊല്ലാൻ അഭിഭാഷകൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. എൻ്റെ ഭർത്താവിനെ അയാൾ രക്ഷിക്കുമെന്ന് പറഞ്ഞു," സൗമ്യ കശ്യപ് വീഡിയോയിൽ പറഞ്ഞു.
അതേസമയം, കോൺസ്റ്റബിളിൻ്റെ ഭാര്യ ആത്മഹത്യ ചെയ്തതായി നോർത്ത് ലഖ്‌നൗ പൊലീസ് ഓഫീസർ ജിതേന്ദ്ര ദുബെ സ്ഥിരീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഒരു ഫീൽഡ് യൂണിറ്റിനെ വിളിക്കുകയും ഫോറൻസിക് പരിശോധന നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)