ക്രൈം വെബ് സീരീസുകള്‍ കണ്ടു, കൊലപാതക കേസുകള്‍ മനഃപാഠമാക്കി; ഭർത്താവിനെ കൊല്ലാന്‍ യുവതി നടത്തിയത് ഞെട്ടിക്കുന്ന ഗൃഹപാഠം
ജയ്പൂരില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്ന ഭർത്താവിനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്ന് യുവതി കൊലപ്പെടുത്തി. ഇന്റർനെറ്റില്‍ തെരഞ്ഞും വെബ് സീരീസുകള്‍ കണ്ടും കൃത്യമായി ആസൂത്രണം ചെയ്താണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റിക്ഷാ ഡ്രൈവറായ മനോജിനെയാണ് ഭാര്യ സന്തോഷി ദേവി കൊലപ്പെടുത്തിയത്. ബെഡ് ഷീറ്റ് ഫാക്ടറിയില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് റിഷി ശ്രീവാസ്തവയ്‌ക്കൊപ്പമാണ് സന്തോഷി കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർ തമ്മിലുള്ള ബന്ധം സൗഹൃദത്തിനും അപ്പുറം വളർന്നതോടെയാണ് സംശയാലുവായ ഭർത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. റിഷിയുടെ സുഹൃത്ത് മോഹിത്ത് ശർമയും പദ്ധതിക്ക് ഒപ്പം ചേർന്നു.
എങ്ങനെ ഒരാളെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതെ രക്ഷപ്പെടാം എന്ന് ഇവർ ഗൂഗിളില്‍ നിന്ന് മനസിലാക്കി. തങ്ങളുടെ പദ്ധതിയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പ്രശസ്തമായ കൊലപാതക കേസുകളും ക്രൈം വെബ് സീരീസുകളും കണ്ടു പഠിച്ചു.
പുതിയ സിം കാർഡുകള്‍ വാങ്ങിയ മൂവർ സംഘം കൊലപാതകം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആദ്യം തന്നെ കണ്ട് തീർച്ചപ്പെടുത്തി. അവിടെ എങ്ങനെ കൊലപാതകം നടത്തുമെന്നതിന് ബ്ലൂ പ്രിന്റുണ്ടാക്കി.
കഴിഞ്ഞ ശനിയാഴ്ച, മോഹിത്ത് മനോജിന്റെ ഓട്ടോറിക്ഷ ഇസ്കോണ്‍ ക്ഷേത്രത്തിലേക്ക് പോകാനായി വിളിച്ചുവരുത്തി. യാത്ര 10 മിനുട്ട് പിന്നിട്ടതും റിഷി വണ്ടിയില്‍ കയറി. ശേഷം വണ്ടി ആളൊഴിഞ്ഞ ഫാം ഹൗസ് പ്രദേശത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇവിടെവെച്ചാണ് മൂർച്ചയേറിയ ബെഡ്ഷീറ്റ് കട്ടർ ഉപയോഗിച്ച് മനോജിന്റെ കഴുത്തറത്തത്. കൊലപാതകത്തിന് ശേഷം ഇരുവരും വസ്ത്രം മാറി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ല. സമീപപ്രദേശങ്ങളിലെ ക്യാമറകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.