കൊല്ലത്ത് വ്യാജ സ്വർണം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ, മുഖ്യസൂത്രധാരനെ തിരഞ്ഞ് പൊലീസ്

കൊല്ലത്ത് വ്യാജ സ്വർണം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ, മുഖ്യസൂത്രധാരനെ തിരഞ്ഞ് പൊലീസ്

ബാങ്കുകളിൽ എത്തിച്ച വ്യാജ സ്വർണത്തിൽ ഒരിക്കൽ പോലും സംശയം തോന്നിയിട്ടില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു
Published on

കൊല്ലം പത്തനാപുരത്ത് വ്യാജ സ്വർണം നിർമിച്ച ശേഷം പണയം വച്ച് കോടികളുടെ തട്ടിപ്പ്. സ്വകാര്യ ബാങ്കിൻ്റെ മൂന്ന് ശാഖകൾ വഴി മാത്രം 1.6 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തിൽ മാങ്കോട് സ്വദേശി മുഹമ്മദ് ഷബീറിനെ പൊലീസ് പിടികൂടി.


മൂന്ന് ബാങ്കുകളിലായാണ് പ്രതി വ്യാജ സ്വർണം ഉപയോഗിച്ച് പണം തട്ടിയത്. ബാങ്കിൽ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വർണം കണ്ടെത്തിയത്. പിന്നാലെ ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വർണം പണയം വെച്ചയാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണ് മുഖ്യ സൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മധ്യകേരളത്തിൽ നിന്നുള്ള വ്യക്തിയാണ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.

ഏഴു പേരുടെ പേരിൽ മൂന്ന് ശാഖകളിലായാണ് മുക്കുപണ്ടം പണയം വച്ചത്. പത്തനാപുരം കുണ്ടയത്തും കലഞ്ഞൂരിലെ സ്വകാര്യ ബാങ്കിലും വ്യാജ സ്വർണം പണയം വച്ചതായി പൊലീസ് കണ്ടെത്തി. മാസങ്ങളുടെ ഇടവേളകളിലാണ് തട്ടിപ്പ് നടന്നത്.

പണയ വസ്‌തുവായി എത്തിച്ച വ്യാജ സ്വർണം ആദ്യം ഉരച്ചു നോക്കും, ശേഷം മെഷീനിൽ പരിശോധിക്കും. ഈ രണ്ട് പരിശോധനകൾക്കും ശേഷമാണ് സ്വർണം പണയമായി സ്വീകരിക്കുന്നത്. മെഷീൻ പരിശോധനയിലും വ്യാജ സ്വർണം പിടിക്കപ്പെട്ടില്ല. ബാങ്കുകളിൽ എത്തിച്ച വ്യാജ സ്വർണത്തിൽ ഒരിക്കൽ പോലും സംശയം തോന്നിയിട്ടില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. തട്ടിപ്പിൻ്റെ പ്രധാന കണ്ണികളെ തേടി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com