പാകിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചു; സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു

വിവരം മറച്ചുവെക്കുകയും വിസാ കാലാവധി തീര്‍ന്നിട്ടും യുവതിയെ ഇന്ത്യയില്‍ തന്നെ പിടിച്ചുവെക്കുകയും ചെയ്തതിലാണ് നടപടിയെന്ന് സിആര്‍പിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചു; സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു
Published on

പാകിസ്ഥാന്‍ പൗരയെ വിവാഹം ചെയ്ത നടപടി മറച്ചു വെച്ച സിആര്‍പിഎഫ് ജവാനെ പുറത്താക്കി. 41 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ മുനീര്‍ അഹമ്മദ് ആണ് ഭാര്യ പാകിസ്ഥാനിയാണെന്ന വിവരം മറച്ചുവെച്ചതിനെ തുടര്‍ന്ന് ഫോഴ്‌സില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

വിവരം മറച്ചുവെക്കുകയും വിസാ കാലാവധി തീര്‍ന്നിട്ടും യുവതിയെ ഇന്ത്യയില്‍ തന്നെ പിടിച്ചുവെക്കുകയും ചെയ്തതിലാണ് നടപടിയെന്ന് സിആര്‍പിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മുനീര്‍ അഹമ്മദിന്റെ ഭാര്യയായ മിനാല്‍ ഖാന് രാജ്യം വിടാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇവര്‍ അട്ടാരി-വാഗ അതിര്‍ത്തി വരെ എത്തുകയുംചെയ്തിരുന്നു. എന്നാല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നിന്നും ഇളവ് ലഭിച്ചതിന് പിന്നാലെ ഇവര്‍ ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. 10 ദിവസം കൂടി ഇന്ത്യയില്‍ തുടരാനാണ് ഏപ്രില്‍ 29ന് കോടതി ഉത്തരവിട്ടത്.

2017ലാണ് മുനീര്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. താന്‍ പാകിസ്ഥാനി യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന് മുനീര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക അനുമതി ലഭിക്കാന്‍ കാത്തു നില്‍ക്കാതെ കഴിഞ്ഞ വര്‍ഷം മെയ് 24ന് ഇരുവരും വീഡിയോ കോളിലൂടെ വിവാഹിതരാവുകയായിരുന്നു.

യുവതി ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇവിടെ മുനീറിനൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 22 ന് യുവതിയുടെ വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ തന്നെ തുടരുകയായിരുന്നു. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരരോട് ഉടന്‍ രാജ്യം വിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com