
മകളുടെ ആത്മഹത്യയെ തുടർന്ന് മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ അച്ഛൻ. നെടുമങ്ങാട് സ്വദേശിയായ പെൺകുട്ടിയുടെ സുഹൃത്ത് അനുജിത്തിനെ ആക്രമിക്കാൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് അച്ഛൻ സന്തോഷ് കുമാർ നൽകിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അനുജിത്താണെന്ന് പറഞ്ഞാണ് അച്ഛൻ സന്തോഷ് കുമാർ ക്വട്ടേഷൻ നൽകിയത്.
രണ്ട് തവണയാണ് ക്വട്ടേഷൻ സംഘം അനുജിത്തിനെ ആക്രമിച്ചത്. ആദ്യത്തെ തവണ വട്ടപ്പാറയ്ക്ക് സമീപം യുവാവിനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. അന്ന് സാധാരണ വാഹനാപകടം എന്ന് കരുതി അവഗണിച്ചു. എന്നാൽ, ഇക്കഴിഞ്ഞ ചൊവ്വാഴ്ച മണ്ണന്തലയിൽ വെച്ച് ബൈക്കിൽ സഞ്ചരിച്ച അനുജിത്തിനെ രണ്ടംഗ സംഘം ആക്രമിച്ചു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ വിവരം പുറത്തറിഞ്ഞത്. മണ്ണന്തലയിൽ ആക്രമണം നടത്തിയവർ സഞ്ചരിച്ച ബൈക്ക് നമ്പർ വ്യാജമെന്ന കണ്ടെത്തലും പൊലീസിൻ്റെ പൊലീസിൻ്റെ സംശയവുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
സന്തോഷ് കുമാറിനെയും രണ്ട് ഗുണ്ടകളെയും മണ്ണന്തല പൊലീസ് പിടികൂടി. മെഡിക്കൽ കോളേജ് സ്വദേശികളായ സ്വർണപ്പല്ലൻ മനു, സൂരജ് എന്നീ ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിറ്റി ഷാഡോ പൊലീസും അന്വേഷണത്തിൻ്റെ ഭാഗമായി. ക്വട്ടേഷൻ ഏർപ്പാട് ചെയ്ത പെൺകുട്ടിയുടെ ബന്ധു ജിജു ഒളിവിലാണ്.