പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ; ഇന്ന് റമദാൻ ഒന്ന്

വിശുദ്ധിയുടെ മാസത്തിന് ആരംഭമറിയിച്ച് ആകാശച്ചെരുവില്‍ ഇന്നലെ വെണ്‍ചന്ദ്രക്കല പിറന്നതോടെയാണ് ഇസ്‌ലാം മത വിശ്വാസികൾ റമദാൻ നോമ്പിന് തുടക്കം കുറിച്ചത്
പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ; ഇന്ന് റമദാൻ ഒന്ന്
Published on

ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകൾ. വിശുദ്ധിയുടെ മാസത്തിന് ആരംഭമറിയിച്ച് ആകാശച്ചെരുവില്‍ ഇന്നലെ വെണ്‍ചന്ദ്രക്കല പിറന്നതോടെയാണ് ഇസ്‌ലാം മത വിശ്വാസികൾ റമദാൻ നോമ്പിന് തുടക്കം കുറിച്ചത്. ഇനി ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും.



പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന്‍ മാസത്തെ ഇസ്‌ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണ - പാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന നാളുകള്‍. ക്ഷമയും സഹന ശീലവും വര്‍ധിപ്പിച്ച് വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. ദൈവ വചനങ്ങളുമായി ജിബ്രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായി കണക്കാക്കുന്നതിനാല്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം റമദാന്‍ അത്രമേല്‍ പ്രാധാന്യമേറിയതാണ്.

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ഖദര്‍ രാവും റമദാനിലാണെന്നാണ് വിശ്വാസം. നിര്‍ബന്ധദാനമായ സക്കാത്തിനും മറ്റ് ദാനധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ തിരഞ്ഞെടുക്കുന്നതും റമദാനിനെയാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി കണക്കാക്കുന്ന ബദര്‍ യുദ്ധം നടന്നതും റമദാന്‍ മാസത്തിലാണെന്നാണ് വിശ്വാസം. റമദാനില്‍ മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നതും സംഘടിതമായി നോമ്പ് തുറക്കുന്നതും പുണ്യകരമായ കാര്യമായി കണക്കാക്കുന്നു. രാത്രികാലങ്ങളിലുള്ള തറാവീഹ് നമസ്കാരമടക്കമുള്ള പ്രാര്‍ഥനകള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് പള്ളികളില്‍ ഒരുക്കിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com