ഇ.പിയുടെ ആത്മകഥാ വിവാദം: ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ അറസ്റ്റിൽ

ശ്രീകുമാറിൽ നിന്നാണ് ആത്മകഥാ ഭാഗങ്ങൾ ചോർന്നതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
ഇ.പിയുടെ ആത്മകഥാ വിവാദം: ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ അറസ്റ്റിൽ
Published on


മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാർ അറസ്റ്റിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ശ്രീകുമാറിൽ നിന്നാണ് ആത്മകഥാ ഭാഗങ്ങൾ ചോർന്നതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിന് ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


ആത്മകഥാ വിവാദത്തിൽ എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിൽ നിന്നും ഡിസി ആത്മകഥ ഭാഗങ്ങൾ വാങ്ങുകയായിരുന്നു. രഘുനാഥ് ഉൾപ്പെടുത്താത്ത ഭാഗങ്ങൾ ഡിസി ബുക്സ് എഴുതി ചേർത്തെന്നും എഫ്ഐആറിൽ പറയുന്നു.

2024 ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം' എന്ന ആത്മകഥ. പിഡിഎഫ് ഫോർമാറ്റില്‍ പുറത്തുവന്ന ആത്മകഥയിലെ പല പരാമ‍ർശങ്ങളും സ‍ർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നുമായിരുന്നു ആത്മകഥയിലെ വിമർശനം.


പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യം ഇറക്കിയിരുന്നു. എന്നാൽ, ഇത് താൻ എഴുതിയതല്ലെന്നാണ് ഇ.പി. ജയരാജന്‍ ആദ്യം മുതൽ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ പിഡിഎഫ് ചോർന്നതിനു പിന്നാലെ നിർമിതിയിലെ തടസങ്ങള്‍ കാരണം പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com