ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവം: എംഎൽഎക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

എന്‍.എം. വിജയന്‍റെയും മകന്‍റെയും മരണത്തിന് പിന്നാലെ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്
ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവം: എംഎൽഎക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
Published on

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ കെപിസിസി നേതൃത്വത്തിനും ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കും എതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. 2019ൽ തന്നെ ഇത്തരത്തിൽ പണം തട്ടിയെടുക്കപ്പെട്ട ആക്ഷേപം കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. തനിക്ക് പാർട്ടിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് അറിഞ്ഞതുകൊണ്ടുള്ള മാനസിക സമ്മർദ്ദം കൂടിയാണ് എൻ.എം. വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും എന്നും കെ. റഫീഖ് ആരോപിച്ചു.

വിഷയത്തിൽ സമഗ്രമായ അന്വേഷണമാണ് സിപിഎം ആവശ്യപ്പെടുന്നത്. ജനകീയ പ്രക്ഷോഭവും ഉയർത്തിക്കൊണ്ടുവരും. നാളെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കെ. റഫീഖ് അറിയിച്ചു.



വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെ വയനാട് ഡിസിസി ട്രഷറർ എന്‍.എം. വിജയനും, മകൻ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയൻ. വയനാട്ടിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. 

അതേസമയം, എന്‍.എം. വിജയന്‍റെയും മകന്‍റെയും മരണത്തിന് പിന്നാലെ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാർ രേഖ പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാർഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം വാങ്ങിയതായാണ് കണ്ടെത്തല്‍. ജീവനൊടുക്കിയ എൻ.എം. വിജയനാണ് രണ്ടാം സാക്ഷിയെന്നും കരാറിൽ നിന്നും വ്യക്തമായിട്ടുണ്ട്. 2019 ഒക്ടോബർ 9 നാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി സർവീസ് ബാങ്കിലോ, മടക്കിമല സർവീസ് ബാങ്കിലോ ആദ്യം വരുന്ന, ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്ന ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിർദേശത്തിൻ്റെയും, ഉറപ്പിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാം കക്ഷി ഒന്നാം കക്ഷിയിൽ നിന്നും 30 ലക്ഷം വാങ്ങി ബോധ്യപ്പെട്ടുവെന്നും കരാറിൽ പറയുന്നു. എന്നാല്‍ ഈ കരാ‍ർ രേഖ വ്യാജമാണെന്നാണ് എംഎല്‍എയുടെ വാദം. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഎം വയനാട് നേതൃത്വം എന്നാണ് സെക്രട്ടറിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com