
തൃശൂർ മണലിപ്പുഴയിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം. മൃതദേഹത്തിൽ നിന്ന് ലഭിച്ച സിംകാർഡ് വഴി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും മൃതദേഹത്തിന്റെ തലഭാഗം കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പുതുക്കാട് പൊലീസ് നൽകുന്ന വിവരം.
ഇന്നലെ ഉച്ചയോട് കൂടിയാണ് നെന്മണിക്കര പള്ളത്ത്, കുറുമാലി പുഴയിൽ തലയറ്റ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ദിവസങ്ങളായി പുഴയിലൂടെ ഒഴുകി നടന്ന മൃതദേഹം കരയ്ക്ക് അടിഞ്ഞതോടെ പൊലീസും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പുറത്തടുത്തത്. പിന്നാലെ തലയറ്റ ശരീരത്തിനൊപ്പം ലഭിച്ച മൊബൈൽ ഫോൺ കേസിൽ നിർണായക തുമ്പായി മാറി. സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം അസം സ്വദേശിയുടേതാണെന്ന സൂചനകൾ ലഭിച്ചത്.
മറ്റൊരു ഫോണിൽ സിം കാർഡ് ഇട്ടപ്പോൾ അസമിൽ നിന്നും ഇൻകമിംഗ് കോൾ വന്നു. പൊലീസ് വിശദാംശങ്ങൾ തേടിയപ്പോൾ തൻ്റെ സഹോദരനെ കുറിച്ച് ദിവസങ്ങളായി വിവരം ഇല്ലെന്നും ഇയാൾ മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു എന്നുമാണ് ലഭിച്ച മറുപടി. ഇതുപ്രകാരം മൃതദേഹം തിരിച്ചറിയാനായായി ഇവരോട് ഉടൻ കേരളത്തിലേക്ക് എത്താൻ പൊലീസ് പറഞ്ഞു.
സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മൃതദേഹത്തിൻ്റെ തല കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ നടത്തും. അഞ്ച് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇൻക്വസ്റ്റ്-ഫോറൻസിക് നടപടികൾ പൂർത്തീകരിച്ച് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടത്തി മരണ കാരണം കണ്ടെത്താനും, അതനുസരിച്ച് അന്വേഷണം ശക്തമാക്കാനുമാണ് നിലവിൽ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.