
അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കഴിഞ്ഞദിവസമാണ് കാബൂളിൽ ആക്രമണമുണ്ടായത്. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേര് മരിക്കുകയും 13 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ ആണ് ചാവേർ ആക്രമണം ഉണ്ടായതായി സ്ഥിരീകരണം നടത്തിയത്. തെക്കൻ കാബൂൾ പ്രദേശമായ ക്വാലാ-ഇ-ബഖ്തിയാറിലാണ് ആക്രമണം നടന്നത്.
ALSO READ: കാബൂളിൽ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു, 13 ലധികം പേർക്ക് പരുക്ക്
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പരുക്കേറ്റ മുഴുവൻ ആളുകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും സദ്രാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ അക്രമ സംഭവങ്ങൾ പതിവായത്തോടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്.
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിൽ അക്രമം കുറഞ്ഞു എന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് കഴിഞ്ഞ മാസം പറഞ്ഞത്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്