
ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഷിംലയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 11 ആയി. കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ തുടർച്ചയായി മേഘവിസ്ഫോടനം ഉണ്ടാകുകയും അതിൽ 40-ലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന വിവരം.
ഇന്ന് നടത്തിയ തെരച്ചിലിൽ 23 കാരിയായ സോനം, മൂന്ന് മാസം പ്രായമുള്ള മാൻവി എന്നിവരുടെ മൃതദേഹങ്ങൾ മാണ്ഡി ജില്ലയിലെ പധർ പ്രദേശത്തെ രാജ്ഭാൻ ഗ്രാമത്തിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. സ്‌നിഫർ ഡോഗ്, ഡ്രോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ്, ഹോം ഗാർഡുകൾ എന്നിവരുടെ ടീമുകളിൽ നിന്നുള്ള 41 രക്ഷാപ്രവർത്തകരാണ് തെരച്ചിലിൽ പങ്കാളികളാകുന്നത്. സംസ്ഥാന സർക്കാർ ഇരകൾക്ക് 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. കാലവർഷം ആരംഭിച്ച ജൂൺ 27 മുതൽ ഓഗസ്റ്റ് 3 വരെ സംസ്ഥാനത്തിന് 662 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.