തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം: ആരോപണ വിധേയരായ കുട്ടികളുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം: ആരോപണ വിധേയരായ കുട്ടികളുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി
Published on

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുത്തു. റാഗിങ്ങ് നടന്നു എന്ന കുടുംബത്തിൻ്റെ പരാതിയിലാണ് മൊഴി എടുത്തത്. സംഭവത്തിൽ മിഹിറിന്റെ സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസാണ് മൊഴിയെടുത്തത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്തെത്തിയത്. റാഗിങ്ങിനെത്തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായി. ജനുവരി 15നാണ് 26 നിലകളുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മി​ഹിർ.

സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്‌തുവെന്നും തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം പറയുന്നു. സ്കൂൾ അധികൃതരുടെ ഭാ​ഗത്തു നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിർ വിധേയനായെന്ന് കുടുംബം പരാതിയിൽ പറയുന്നു. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങളിൽ മിഹിറിനെ അവഹേളിക്കുന്ന സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് ബന്ധുക്കൾ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com