
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായി നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വോട്ടെണ്ണൽ ഫെബ്രുവരി 8ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. ആകെ 1.55 കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 13,033 പോളിംഗ് കേന്ദ്രങ്ങളാണ് ഡൽഹിയിലുള്ളത്.
വോട്ടിങ് മെഷീൻ അട്ടിമറി സാധ്യമല്ലെന്നും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന വാദം തെറ്റാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരായി ഉയർന്ന ചോദ്യങ്ങളെ മാനിക്കുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചുണ്ടായ എല്ലാ സംശയങ്ങൾക്കും മറുപടി നൽകും. വോട്ടർ പട്ടിക പരിഷ്കരണം കുറ്റമറ്റതാണ്. വോട്ടിംഗ് മെഷീനിൽ അട്ടിമറി സാധ്യമല്ല. വോട്ടർ പട്ടിക തയ്യാറാക്കുന്നത് സുതാര്യമായാണ്. ഇവിഎം ആർക്കും ഹാക്ക് ചെയ്യാനാകില്ല. പട്ടികയിൽ നിന്ന് ഒരു വോട്ടറെ ഒഴിവാക്കുന്നത് നോട്ടീസ് നൽകിയതിന് ശേഷം മാത്രമാണ്. മറുപടിക്ക് അവസരം നൽകിയതിന് ശേഷമേ ഒഴിവാക്കൂ.