
ഡൽഹിയിൽ 20 വർഷം പഴക്കമുള്ള നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11ആയി. ഇന്ന് പുലർച്ചെയോടെ മുസ്തഫാബാദിലാണ് അപകടം നടന്നത്. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയെങ്കിലും, ഇനിയും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. കെട്ടിടത്തിനുള്ളിൽ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലർച്ചെ 2.39ഓടെ കെട്ടിടം തകർന്നുവീണത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
അപകടത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. "മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെ, ദുഃഖിതരായ കുടുംബങ്ങൾക്ക് നികത്താനാവാത്ത നഷ്ടം താങ്ങാൻ ശക്തി നൽകട്ടെ,"എന്ന് രേഖാ ഗുപ്ത എക്‌സിൽ കുറിച്ചു.
ഏകദേശം 2.50ഓടു കൂടിയാണ് അപകട വിവരം വിളിച്ച് അറിയിച്ചതെന്ന് ഡൽഹി ഫയർ സർവീസിലെ ഡിവിഷണൽ ഫയർ ഓഫീസർ രാജേന്ദർ അത്വാൾ പറഞ്ഞു. അപകട സ്ഥലത്ത് എൻഡിആർഎഫ്, അഗ്നിശമന സേന, ഡൽഹി പൊലീസ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്