
വിവാദങ്ങൾക്കിടയിലും പി.വി. അൻവർ എംഎൽഎയ്ക്ക് അനുകൂല ഫ്ളക്സുകൾ. സ്വന്തം നാടായ മലപ്പുറം ഒത്തായിലും, എറണാകുളം കോതമംഗലം നെല്ലിക്കുഴിയിലുമാണ് എംഎൽഎയ്ക്ക് അനുകൂല ഫ്ലെക്സുകൾ ഉയർന്നത്. യുവജന കൂട്ടായ്മയാണ് ഫ്ളക്സുകൾക്ക് പിന്നിൽ. സിപിഎമ്മിന്റെ കോട്ടയായ നെല്ലിക്കുഴി കമ്പനിപ്പടിയിലാണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
'കൊല്ലാം. പക്ഷെ തോൽപിക്കാനാകില്ല' എന്ന തലക്കെട്ടോടെയാണ് ഒത്തായിൽ ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്. 'വിപ്ലവ സൂര്യനായി മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ജ്വലിച്ചുയർന്ന പി.വി അൻവറിന് ജന്മനാടിൻ്റെ അഭിവാദ്യം' എന്നാണ് ഫ്ലെക്സിലുള്ളത്. ടൗൺ ബോയ്സ് ആർമി എന്ന പേരിലാണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം പി.വി. അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം. സംഭവത്തിൽ മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. പാലക്കാട് ജില്ലയിലെ അലനെല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പി. വി. അൻവർ. എംഎൽഎയുടെ പ്രസംഗത്തിനുശേഷം പ്രതികരണം എടുക്കാൻ വന്ന മാധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനും, പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനുമാണ് സംഘർഷത്തിൽ പരുക്കേറ്റത്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കറുകച്ചാൽ പൊലീസ് കേസെടുത്തതിനെ പറ്റിയാണ് മാധ്യമപ്രവർത്തകർ അൻവറിനോട് ചോദ്യങ്ങൾ ചോദിച്ചത്. ഇതിനിടെയാണ് ഇവിടെ നിന്ന് പ്രതികരണങ്ങൾ എടുക്കുവാൻ പറ്റില്ല എന്ന നിലപാടിൽ സിപിഎം എത്തിയത്.