
മുഖ്യമന്ത്രി പിആർ ഏജൻസിയുടെ സഹായം തേടുന്നുവെന്ന വാർത്ത വന്ന് രണ്ട് ദിവസമായിട്ടും മറുപടി പറയുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പകരം മരുമകനെ ഇറക്കിയുള്ള ഡയലോഗ് അടിയാണ്. നമ്മളേക്കാൾ വ്യത്യസ്തമായ വാർത്താ രീതിയാണ് മുഖ്യമന്ത്രിയുടേത്. താഴെ നിന്നും മുകളിലേക്കാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനു വിശദീകരണം തയാറാക്കാൻ വേറെ ഏജൻസിയെ തയാറാക്കിയോ എന്നറിയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ പണമില്ലാത്ത സർക്കാരാണ് പിആർ ഏജൻസിക്ക് പണം നൽകുന്നതെന്ന വാദം വീണ്ടും വി. മുരളീധരൻ ആരോപിച്ചു.
കഴിഞ്ഞ എട്ട് വർഷ കാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചെന്ന് വിശദമാക്കണം. ശിവശങ്കരൻ്റെ ശിഷ്യന്മാരാണ് ഓഫീസിലുള്ളത്. കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം. സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്. അത് മുഖ്യമന്ത്രി വിശദീകരിക്കണം. രാജ്യദ്രോഹക്കുറ്റം നടക്കുന്നുവെന്ന് പൊതുവേദിയിലും മാധ്യമങ്ങളിലും പറയേണ്ടതല്ല. അതിൽ എന്ത് നടപടിയാണ് എടുത്തതെന്നും വി. മുരളീധരൻ ചോദിച്ചു.
"ഭൂരിപക്ഷ സമുദായം മാർക്സിസ്റ്റ് പാർട്ടിയെ കൈവിട്ടു. അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഇത്തരം പിആർ ഗിമ്മിക്കുകൾ. കഴിഞ്ഞ എട്ട് വർഷം മാർക്സിസ്റ്റ് പാർട്ടി എടുത്തത് ഭൂരിപക്ഷ സമുദായത്തിനെതിരെയുള്ള നടപടികളാണ്. ശബരിമല മുതൽ തൃശൂർ പൂരം കലക്കൽ വരെ അതിലുണ്ട്. പി.വി. അൻവർ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുവാദം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. അൻവറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ താനില്ല. ദേശീയ തലത്തിൽ കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. നിയമസഭയിൽ എൽഡിഎഫ്, പാർലമെൻ്റിൽ യുഡിഎഫ് എന്നതാണ് ധാരണ. ലക്ഷക്കണക്കിന് രൂപ ശമ്പളം കൊടുത്ത് പിആർഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണ്. അവരെ പിരിച്ചുവിടണം," വി. മുരളീധരൻ പറഞ്ഞു.
വയനാട് ദുരന്തത്തിൽ ധനസഹായം നൽകാതിരിക്കാൻ കേന്ദ്രം അവഗണന കാണിക്കുന്നില്ല. ഒരു പ്രക്രിയയിൽ കൂടി മാത്രമേ അത് നടക്കൂ. അത് സർക്കാരിന് അറിയാം, സർക്കാർ വിശദീകരിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.