
യാത്രക്കാരെ കയറ്റുന്നതിലടക്കം അനിശ്ചിതത്വത്തിലായതോടെ സ്പൈസ്‍ജെറ്റ് വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നടപടിയുമായി ഡിജിസിഎ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പൈസ്ജെറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിൻ്റെ നടപടിക്ക് വിധേയമാകുന്നത്. സർവീസുകൾ റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
കമ്പനിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചതിൽ ചില വീഴ്ചകൾ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ അപ്രതീക്ഷിത പരിശോധനകളും നൈറ്റ് ടൈം ഓഡിറ്റുകളുമൊക്കെ നിർബന്ധമാക്കുന്നതാണ്. ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് യാത്രക്കാരെ അവിടെ നിന്ന് കയറ്റാൻ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്ന് വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് കർശന നിരീക്ഷണങ്ങൾക്ക് തീരുമാനമായത്.
ദുബൈയിൽ നൽകേണ്ട ഫീസുകൾ അടയ്ക്കാത്തതിനാലാണ് യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ വിമാനത്താവള അധികൃതർ അനുവദിക്കാതിരുന്നത്. ഈ മാസം രണ്ട് തവണയാണ് ഈ വീഴ്ച സംഭവിച്ചത്. എന്നാൽ പ്രവർത്തന സംബന്ധംമായ ചില പ്രശ്നങ്ങൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ റദ്ദാക്കേണ്ടിവന്നതെന്നാണ് സ്പൈസ്ജെറ്റ് കമ്പനിയുടെ വിശദീകരണം. യാത്ര മുടങ്ങിയവർക്ക് പകരം സംവിധാനം ഒരുക്കിയെന്നും, അല്ലാത്തവർക്ക് ടിക്കറ്റ് തുക മുഴുവനായും നൽകിയെന്നും കമ്പനി അറിയിച്ചു. ദുബൈയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും മുൻനിശ്ചയിച്ച ക്രമപ്രകാരം ഇപ്പോൾ സർവീസ് നടത്തുന്നുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.