
ആഷിഖ് അബുവിനെതിരെ ആരോപണവുമായി സംവിധായകൻ സിബി മലയിൽ. ആഷിഖ് അബു ഫോണിലൂടെ കടുത്ത ഭാഷയിൽ ആണ് സംസാരിച്ചത് എന്നും അതിൽ ഭീഷണിയുടെ സ്വരമുണ്ടായിരുന്നെന്നും സിബി മലയിൽ പറഞ്ഞു. എന്നാൽ ആഷിഖ് അബുവിന്റെ വിമർശനങ്ങളെ ഗൗരവത്തിൽ എടുക്കുന്നില്ല. പരസ്യ സംഘർഷത്തിലേക്ക് പോകാൻ താല്പര്യമില്ലെന്നും സിബി മലയിൽ പ്രതികരിച്ചു.
ഒരു പ്രതികാര മനോഭാവത്തോടെ ഞങ്ങൾ പെരുമാറിയിട്ടില്ല. ആഷിഖ് അബു ഫെഫ്കയുടെ കീഴിലുണ്ടായ ഞങ്ങളുടെ സഹപ്രവത്തകൻ ആണ്. ഒരു ഘട്ടത്തിൽ സംഘടനയോട് അദ്ദേഹത്തിന് വിയോജിപ്പ് തോന്നിയെങ്കിൽ അത് ആഷിഖ് അബുവിന്റെ തീരുമാനം ആണെന്നും സിബി മലയിൽ പറഞ്ഞു. ഇതിന്റെ പേരിൽ ഒരു വാക്പോരിനു താല്പര്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ആഷിഖ് അബുവിന്റെ രാജി വിചിത്രം; സിബി മലയിലിനെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമെന്നും ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് പറയാൻ കൃത്യം സമയം ഇല്ലല്ലോ. ഫെഫ്കയുടെ എല്ലാ യൂണിയനുകളെയും വിളിച്ച് വരുത്തി വിഷയത്തിൽ അവരുടെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ആരോപണങ്ങളിൽ മാത്രമാണ് ചാനലുകൾക്ക് താല്പര്യം. ചാനലുകൾ ശ്രമിക്കുന്നത് റേറ്റിംഗ് കൂട്ടുവാൻ വേണ്ടി മാത്രം. ചാനലുകളിൽ വന്നിരുന്നു സംസാരിച്ച പലരുടെയും വാക്കുകളിൽ എത്രമാത്രം സത്യമുണ്ട് എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും സിബി മലയിൽ പ്രതികരിച്ചു.
കൂടുതൽ ലൈംഗികാരോപണങ്ങൾ ഫെഫ്കയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. തൊഴിൽ സമയം, ആഹാരം, താമസം എന്നിവയിലെ വിവേചനം ഉയർന്നുവന്നിട്ടുണ്ട്. അത് പരിശോധിച്ച് നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റിയിലുള്ള ഫെഫ്ക റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് വെച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവും കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സിബി മലയിൽ പറഞ്ഞു.
ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനകളാണ് ഡ്രൈവേഴ്സ് യൂണിയനും, ഫെഫ്കയിലെ മറ്റ് എല്ലാ അംഗ യൂണിയനുകളും. ഫെഫ്കയുടെ പ്രെസിഡന്റ് എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങളെ വളരെ അഭിനത്തോടെയാണ് നോക്കികാണുന്നത്. ഫെഫ്കയുടെയും അംഗങ്ങളുടെ യൂണിയനുകളുടെ ഇത്തരം പ്രവർത്തങ്ങൾ തുടർന്നും ഉണ്ടാകുമെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.