"ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളുടെ പേരിൽ ട്രംപ് രാഷ്ട്രീയം കളിക്കുന്നു"; രൂക്ഷവിമർശനവുമായി കമലാ ഹാരിസ്

ലാസ് വെഗാസിലെ ടൗൺ ഹാളിൽ യൂണിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ
"ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളുടെ പേരിൽ ട്രംപ് രാഷ്ട്രീയം കളിക്കുന്നു"; രൂക്ഷവിമർശനവുമായി കമലാ ഹാരിസ്
Published on


ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളെ ഡൊണാൾഡ് ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് വിമർശിച്ച് യുഎസ് സർക്കാരും എതിർ സ്ഥാനാർത്ഥി കമലാ ഹാരിസും രംഗത്ത്. ലാസ് വെഗാസിലെ ടൗൺ ഹാളിൽ യൂണിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മുടെ രാജ്യത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ, ആളുകളുടെ അഭിമാന ബോധത്തെ തിരിച്ചറിഞ്ഞ് വേണം നേതാക്കന്മാർ പ്രതികരണം നടത്തേണ്ടത്. അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇത് ആളുകൾക്ക് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് ഞാൻ ഊന്നിപ്പറയുന്നു," കമല ഹാരിസ് വിമർശിച്ചു.

ഫെഡറൽ ഉദ്യോഗസ്ഥർ ദുരന്തനിവാരണ ശ്രമങ്ങളെ തടസപ്പെടുത്തിയെന്ന പരാതിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കമല ഹാരിസ്. ബുധനാഴ്ച രാത്രി ഫ്ലോറിഡയിൽ കരതൊട്ട ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകൾ ബാധിച്ച ആളുകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുൻ പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപ് ഡെട്രോയിറ്റ് ഇക്കണോമിക് ക്ലബിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് കമല ഹാരിസ് വിമർശനവുമായി രംഗത്തെത്തിയത്.

"ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികൾക്ക് ശേഷം ബൈഡൻ ഭരണകൂടത്തിൻ്റെ ഇടപെടൽ കുറവായിരുന്നു. ഹെലിൻ ചുഴലിക്കാറ്റിന് ശേഷം നോർത്ത് കരോലിനയിൽ പ്രത്യേകിച്ച്. അവരെ അന്യായമായി കഷ്ടപ്പെടുത്താൻ യുഎസ് ഭരണകൂടം അനുവദിച്ചു,” ട്രംപ് വിമർശിച്ചു. ചുഴലിക്കാറ്റിൻ്റെയും തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിൻ്റെയും പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത യോഗത്തിൽ കമല ഹാരിസ് പങ്കെടുത്തു.

ബുധനാഴ്ച രാത്രി തീരം തൊട്ട മിൽട്ടൺ ചുഴലിക്കാറ്റിന് പിന്നാലെ ഇതുവരെ 16 മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയം ഇപ്പോഴും ആശങ്കാജനകമാണെന്ന് ഗവർണർ റോൺ ഡിസാൻ്റ് അറിയിച്ചു. ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിന് പിന്നാലെ ഫ്ലോറിഡ നഗരം കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു. ഏകദേശം 32 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാത്രി ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് 'കാറ്റഗറി 3' ചുഴലിക്കാറ്റായി മിൽട്ടൺ കരതൊട്ടിരുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. പിന്നാലെയുണ്ടായ വെള്ളപ്പൊക്കം ആശങ്കാജനകമാണെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റ് പറഞ്ഞു. ഹിൽസ്ബറ, പിനെലസ്, സാറസോട്ട, ലീ എന്നീ കൗണ്ടികളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com