
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിൽ യുഎസുമായി ധാരണയിലെത്തിയില്ലെങ്കിൽ അധിക നികുതി ഏർപ്പെടുത്തുമെന്നും ഇറാനിൽ ബോംബുകൾ വർഷിക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എൻബിസി ന്യൂസിന് കൊടുത്ത ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ബോംബ് ചെയ്യുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ പ്രത്യാക്രമണത്തിന് സജ്ജമായെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഭൂഗർഭ മിസൈൽ സൈറ്റുകളിലെ "എല്ലാ ലോഞ്ചറുകളും ഇറാൻ ലോഡ് ചെയ്തുവെന്നും രാജ്യം ആക്രമണത്തിന് തയ്യാറാണെന്നുമാണ് തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ആണവ കരാറിൽ യുഎസുമായി ധാരണയിലെത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ കത്തിന് ഒമാൻ വഴി പ്രതികരണം അയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖിയെ ഉദ്ധരിച്ച് വ്യാഴാഴ്ച ഔദ്യോഗിക വാർത്താ ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു.
2017-21 ലെ ആദ്യ ട്രംപ് ഭരണ കാലയളവിൽ ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ൽ ഏർപ്പെട്ടിരുന്ന ഒരു കരാറിൽ നിന്ന് യുഎസ് പിന്മാറിയിരുന്നു. ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിന് പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കർശനമായ പരിധികളും യുഎസ് ഏർപ്പെടുത്തി. പിന്നാലെ ഇറാനുമേൽ വീണ്ടും ട്രംപ് വീണ്ടും ഉപരോധങ്ങൾ ചുമത്തി. അതിനുശേഷം ഇസ്ലാമിക് റിപ്പബ്ലിക് യുറേനിയം സമ്പുഷ്ടീകരണ പദ്ധതികൾ പരിധികൾക്കപ്പുറം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒന്നുകിൽ കരാർ ഉണ്ടാക്കുക അല്ലെങ്കിൽ യുഎസിൽ നിന്ന് സൈനിക പ്രത്യാഘാതങ്ങൾ നേരിടുക എന്ന ട്രംപിന്റെ മുന്നറിയിപ്പുകള്‍ ഇറാൻ ഇതുവരെ നിരാകരിച്ചുവരികയായിരുന്നു.
സിവിലിയൻ ഊർജ ആവശ്യങ്ങൾക്കുള്ളതാണ് തങ്ങളുടെ ആണവ പദ്ധതി എന്നാണ് ഇറാന്റെ വാദം. എന്നാൽ, ഇറാന്‍ ന്യായീകരിക്കാവുന്നതിനേക്കാൾ ഉയർന്ന ഫിസൈൽ പ്യൂരിറ്റിയിലേക്ക് യുറേനിയം സമ്പുഷ്ടീകരിക്കുകയും ആണവായുധ ശേഷി വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നത്.