
വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ അഭ്യാസ പ്രകടനം കാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കുന്നത് അനുവദിക്കില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നത് സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിക്ക് കോടതി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. വാഹനം രൂപമാറ്റം നടത്തിയാലും അപകടകരമായി വാഹനം ഓടിച്ചാലും ശക്തമായ നടപടിയെടുക്കുമെന്നാണ് സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയത്.
കാമ്പസുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ അഭ്യാസ പ്രകടനമുണ്ട്. റിക്കവറി വാനുകളും ക്രെയിനുകളും വരെ കാമ്പസുകളിൽ കൊണ്ടുവരുന്നു. ഇത് നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായി സർക്കാർ മറുപടി നൽകി. ബസുകളടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ല.ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകളിൽ ക്യത്രിമം കാണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടൽ ഉണ്ടാകണം. നിയമലംഘംനം നടത്തുന്ന വ്ളോഗേഴ്സിന്‍റെ കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. കാറിൽ നീന്തൽ കുളമുണ്ടാക്കിയ വ്ളോഗർ സഞ്ചു ടെക്കിക്കെതിരെ സ്വീകരിച്ച നടപടി സർക്കാർ കോടതിയെ അറിയിച്ചു.