
അര്‍ജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു. ഇപ്പോൾ നടത്തുന്ന തെരച്ചിൽ അതുപോലെ തുടരണമെന്നും, പെട്ടന്ന് നിർത്തുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്നും അഞ്ജു പറഞ്ഞു. ആധുനിക സംവിധാനങ്ങളും തെരച്ചിലിനായി ഉപയോഗിക്കണം. അർജുനോടൊപ്പം കാണാതായ മറ്റ് രണ്ടുപേരെയും ഉടൻ കണ്ടെത്തണമെന്നും തെരച്ചിൽ നിർത്തരുതെന്നും അവർ പറഞ്ഞു.
അവശ്യ സാങ്കേതികവിദ്യകൾ അവിടെ എത്തിയിട്ടില്ല എന്നാണ് വിവരം. തെരച്ചിൽ സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. കാലാവസ്ഥയെ മറികടക്കാനാവശ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു. ലോറിയെക്കുറിച്ച് വിവരം ലഭിച്ചു എന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. അർജുനെ കാണാതായിട്ട് 13 ദിവസമായി. ഇനിയുള്ള നാല് ദിവസം എന്ത് അടിസ്ഥാനത്തിലാണ് ഞങ്ങൾ കഴിയേണ്ടതെന്നും അവർ ചോദിച്ചു.
അതേസമയം, സാഹചര്യം അനുകൂലമായാൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ പറഞ്ഞിരുന്നു. പുഴയിൽ ഇറങ്ങിയുള്ള തെരച്ചിൽ താത്ക്കാലികമായാണ് അവസാനിപ്പിച്ചതെന്നും, പുഴയിലെ കുത്തൊഴുക്കും ചെളിയുമാണ് വെല്ലുവിളിയെന്നും പുഴയിലെ വെള്ളം തെളിയുന്നതു വരെ കാത്തിരിക്കണമെന്നും എംഎൽഎ പറഞ്ഞിരുന്നു.