എംപിയായി വരുമെന്ന് കരുതേണ്ട, സിനിമ നടനായേ ഉദ്ഘാടനത്തിനെത്തൂ; സുരേഷ് ഗോപി

സിനിമകളിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിൻ്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി വിനിയോഗിക്കും
സുരേഷ് ഗോപി
സുരേഷ് ഗോപി
Published on

ഉദ്ഘാടനത്തിനു വിളിക്കുന്നവർ എംപി എന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടെന്നും സിനിമ നടനായേ എത്തുകയുള്ളൂ എന്നും സുരേഷ് ഗോപി എംപി. പ്രതിഫലം വാങ്ങിയേ മടങ്ങുകയുള്ളൂ എന്നും ഇത്തരത്തിൽ വാങ്ങുന്ന പണം സാമൂഹിക നന്മക്കായി വിനിയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇനിയും സിനിമകൾ ചെയ്യും. അതിൽ നിന്നു കിട്ടുന്ന പ്രതിഫലത്തിൻ്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി വിനിയോഗിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

'ഞാൻ ഇനിയും സിനിമ ചെയ്യും. എൻ്റെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിൻ്റെ അഞ്ച് മുതൽ എട്ട് ശതമാനം നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കേണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. പ്രധാനമായിട്ടും ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അത് വന്നിരിക്കും. അതിനു പിരിവും ഉണ്ടാകില്ല.'- സുരേഷ് ഗോപി പറഞ്ഞു.

'ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും ഉദ്ഘാടന പരിപാടിക്ക് എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കേണ്ട. അവിടെ സിനിമ നടനായിട്ടേ വരൂ . അതിന് യോഗ്യമായ ശമ്പളം എൻ്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അതിൽ നിന്ന് നയാപൈസ ഞാൻ എടുക്കില്ല. അത് എൻ്റെ ട്രസ്റ്റിലേക്ക് പോകും. അത് ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യങ്ങൾക്കായി വിനിയോഗിക്കും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിക്കൊക്കയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ, നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായി തന്നെ നിർവഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതേ പറഞ്ഞതല്ല ' എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com