
ഡോ. വന്ദന ദാസിൻ്റെ ഓർമയിൽ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഡോ.വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക്കിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടക്കുന്ന രണ്ട് ദിവസം സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് ആരംഭിക്കും.
അമ്മയുടെ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ എന്നത് വന്ദനയുടെ സ്വപ്നമായിരുന്നു. അമ്മ വീട്ടിൽ എത്തുമ്പോഴൊക്കെ കോട്ടയത്തെപ്പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒന്നും ഇവിടെയില്ല എന്ന് വന്ദന പറയുമായിരുന്നു. നാട്ടുകാർക്ക് വേണ്ടിയൊരു ക്ലിനിക് എങ്കിലും തുടങ്ങണമെന്നത് വന്ദനയുടെ വലിയ സ്വപ്നമായിരുന്നു. വന്ദനയുടെ വേർപ്പാടിൻ്റെ ഒരു വർഷത്തിനിപ്പുറം ആ സ്വപ്നം മാതാപിതാക്കൾ യാഥാർഥ്യമാക്കി.
ALSO READ: ഇന്ത്യൻ ബാങ്ക് ശാഖയിലെ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
രാവിലെ 9 മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം ആറുമണിവരെയുമാണ് ക്ലിനിക്ക് പ്രവർത്തിക്കുക. നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിൽ ലഭ്യമാവുക. ഇവർക്ക് പുറമെ വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടർമാരും സംസ്ഥാനത്തെ പ്രമുഖരായ ഡോക്ടർമാരുടെ സേവനവും ക്ലിനിക്കിന് ഉണ്ടാകും. ആശുപത്രിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നിർവഹിച്ചു. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ ആക്രമണത്തിൽ ഹൗസ് സർജൻസി വിദ്യാർഥിയായിരുന്ന വന്ദന കൊല്ലപ്പെട്ടത്.