ഡോ.വന്ദനാ ദാസ് കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപിന്‍റെ കുത്തേറ്റ് ഡോ. വന്ദന കൊലപ്പെടുകയായിരുന്നു
ഡോ.വന്ദനാ ദാസ് കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും
Published on
Updated on


കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ ആദ്യ 50 സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുക. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് കേസ് പരിഗണിക്കുക.

2023 മേയ് 10-നാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപിന്‍റെ കുത്തേറ്റ് ഡോ. വന്ദന കൊലപ്പെടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ 24 ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 136 പേരാണ് സാക്ഷിപട്ടികയിലുള്ളത്. കുറ്റപത്രം സമർപ്പിച്ച കേസില്‍ വേഗത്തില്‍ വാദം തുടങ്ങണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് നടപടികള്‍.

കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിനെയാണ് ഇന്ന് വിസ്തരിക്കുക. തുടർന്ന് കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാംഘട്ടത്തില്‍ വിസ്തരിക്കും. 34 ഡോക്ടർമാരെയാണ് കേസില്‍ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കല്‍ ഹാജരാകും. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നു എന്ന പ്രത്യേകതയും കേസിനുണ്ട്.

News Malayalam 24x7
newsmalayalam.com