
ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനായി ബഹിരാകശത്തേക്ക് പറന്ന ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് ലക്ഷ്യസ്ഥാനത്ത് ഡോക്ക് ചെയ്തു. നാസയുടെ ഓർബിറ്റിങ്ങ് ലാബോറട്ടറിയിൽ ഡോക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
ഡോക്കിംഗ് പൂർത്തിയാക്കിയ ശേഷം, നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവും ബഹിരാകാശ നിലയത്തിലെത്തി സഹപ്രവർത്തകരെ ആലിംഗനം ചെയ്യുന്നതായും ദൃശ്യങ്ങളിൽ കാണാം. ഇതൊരു അത്ഭുതകരമായ ദിവസമായിരുന്നെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2025 ഫെബ്രുവരിയിൽ ഇവർ ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങുമ്പോൾ, സ്റ്റാർലൈൻ പേടകത്തിൽ നിന്നും സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ തിരികെ കൊണ്ടുവരും.
കഴിഞ്ഞ ദിവസമാണ് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കിൻ്റെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിനായി റോക്കറ്റ് വിക്ഷേപിക്കുന്നത്. 'ഫാൽക്കൺ 9' എന്ന റോക്കറ്റാണ് ഇവരെ തിരികെയെത്തിക്കാൻ ബഹിരാകാശത്തേക്ക് പറന്നത്. ബഹിരാകാശ യാത്രികരെ തിരികെകൊണ്ടുവരാനായി ഫാൽക്കണ് രണ്ട് അധിക സീറ്റുകളുണ്ട്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് നടത്തിയ വിക്ഷേപണം വിജയകരമായെന്ന് നാസ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടുവരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയും, ബോയിങ് സ്റ്റാർലൈൻ്റെ ആദ്യ യാത്രയുമായിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും നൂറിലധികം ദിവസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ് സുനിതാ വില്യംസും ബുച്ച് മോറും.