
കുടിവെള്ളക്ഷാമത്തിൽ ഡൽഹി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം. ഡൽഹി ചത്തര്‍പൂരിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബിജെപി പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. മുൻ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകള്‍ തകര്‍ത്തത്. ബിജെപി നേരത്തെ ഡൽഹി എംപി ബാന്‍സുരി സ്വരാജിന്‍റെ നേതൃത്വത്തിൽ അരവിന്ദ് കെജ്രിവാളിന്‍റെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ചൂട് കൂടുംതോറും കുടിവെള്ള വിതരണവും താളം തെറ്റി. കുടിവെള്ളം കൃത്യമായി കിട്ടാത്തതില്‍ പരാതി പലവട്ടം പറഞ്ഞിട്ടും നടപടിയായില്ല, കുട്ടികള്‍ പോലും തെരുവിലിറങ്ങേണ്ടി വരികയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാല്‍, ഹരിയാന സർക്കാർ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തിൽ ഉടൻ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം. നഗരത്തിലേക്കെത്തുന്ന പൈപ്പുകൾ പലയിടത്തും തകർക്കാനുള്ള ശ്രമം നടന്നെന്ന് മന്ത്രി അതിഷി മെര്‍ലെന ആരോപിച്ചു.