ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നു, ഡ്രഡ്ജർ ഇന്നെത്തും

ഇന്ന് രാവിലെ ഗോവയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ വൈകിട്ടോടെ കാർവാർ തുറമുഖത്ത് എത്തും
ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നു, ഡ്രഡ്ജർ ഇന്നെത്തും
Published on

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി പുഴയിൽ തെരച്ചിൽ പുനരാരംഭിക്കാനുള്ള ഡ്രഡ്ജർ ഇന്ന് എത്തിക്കും. ഗോവയിൽ നിന്ന് കപ്പൽ മാർഗം കൊണ്ടുവരുന്ന ഡ്രഡ്ജർ 10 മണിക്കൂറിനുള്ളിൽ കാർവാറിലെത്തും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർണായകമായ യോഗവും ഇന്ന് നടക്കും. ഇന്ന് രാവിലെ ഗോവയിൽ നിന്ന് പുറപ്പെടുന്ന കപ്പൽ വൈകിട്ടോടെ കാർവാർ തുറമുഖത്ത് എത്തും. കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും. തുടർന്ന് 8 മണിക്കൂറോളം യാത്ര ചെയ്താകും അപകടം നടന്ന സ്ഥലത്തെത്തിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.

വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തിവിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കമുള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്.

കാർവാറിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

ബുധനാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്. ഈ പ്രതീക്ഷയിലാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com