
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനടുത്തുള്ള ഒരു ഫാക്ടറിയിൽ നിന്ന് വൻതോതിൽ മയക്ക് മരുന്നുകളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. 1,814 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നിർമിക്കാന്‍ സാധിക്കുന്ന അസംസ്കൃത വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നിയമപാലകരുടെ അർപ്പണബോധത്തെ മന്ത്രി ഹർഷ് സംഘവി അഭിനന്ദിച്ചു.
Also Read: ആറു വയസുകാരനെ പുള്ളിപ്പുലി കൊന്നു; യുപിയിൽ പൊലീസുമായി ഏറ്റുമുട്ടി ഗ്രാമീണർ
'ഡ്രഗ്സിനെതിരായ പോരാട്ടത്തില്‍ വലിയ വിജയം നേടിയ ഗുജറാത്ത് എടിഎസിനും എന്‍സിബിക്കും അഭിനന്ദനങ്ങള്‍. ഭോപ്പാലിലെ ഫാക്ടറിയില്‍ നിന്നും 1814 കോടി രൂപയുടെ എംഡിയും എംഡി നിർമിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുമാണ് അവർ പിടികൂടിയത്. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെ ഈ നേട്ടം ഉയർത്തി കാണിക്കുന്നു. നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ അവരുടെ സഹകരണ ശ്രമങ്ങൾ നിർണായകമാണ്', സംഘവി എക്സില്‍ കുറിച്ചു.
മെത്താംഫെറ്റമൈന് സമാനമായ ലാബ് നിർമിത ഉത്തേജക വസ്തുവാണ് എംഡി (മെഫഡ്രോണ്‍) ഡ്രഗുകള്‍.