ഡൽഹിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച് പൊടിക്കാറ്റ്; 15ലധികം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു

ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും, സാധ്യമെങ്കിൽ യാത്ര ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്
ഡൽഹിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച് പൊടിക്കാറ്റ്; 15ലധികം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
Published on

കനത്ത ചൂടിന് പിന്നാലെ ഡൽഹിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച് പൊടിക്കാറ്റ്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ ശക്തമായ കാറ്റിനെ തുടർന്ന് ജനജീവിതം സ്തംഭിച്ചു. കാറ്റ് വിമാന ഗതാഗതത്തെയും ബാധിച്ചു. ഇതേത്തുടർന്ന് 15ലധികം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും, നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് തലസ്ഥാനത്തിൻ്റെ പലഭാഗങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും, ഗതാഗതം തടസപ്പെടുകയും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് 15ലധികം വിമാന സർവീസുകളാണ് വഴിതിരിച്ച് വിട്ടത്. ‌‌പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡിഐഎഎൽ അറിയിച്ചു. ഡൽഹിയിലും ജയ്പുരിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ടെന്നും ഇത് ടേക്ക് ഓഫുകളെയും ലാൻഡിങുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയും അറിയിച്ചു. പൊടിക്കാറ്റ് വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്പൈസ്ജെറ്റും അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് കൃഷിക്കും കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ വരുത്തിയേക്കാമെന്നും, ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സാധ്യമെങ്കിൽ യാത്ര ഒഴിവാക്കാനും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മരങ്ങൾ കീഴെ നിൽക്കരുത്, കോൺക്രീറ്റ് നിലത്തോ കോൺക്രീറ്റ് മതിലുകൾക്ക് സമീപമോ നിൽക്കുകയോ ചെയ്യരുത്, വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ ചെലുത്തണം തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com