
അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പം 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഉണ്ടായതെന്ന് യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നു.
അതേസമയം, ഇന്ത്യയിൽ ഡൽഹി ഉൾപ്പെടെ പലയിടങ്ങളിലും പ്രകമ്പനം റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററാണെന്നാണ് റിപ്പോർട്ട്. ഏഷ്യൻ മേഖലകളിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ ഭൂചലന പരമ്പരകളിൽ ഒന്നായാണ് ബുധനാഴ്ചത്തെ ഭൂകമ്പം കരുതുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയതിരുന്നു. ഈ മാസം രണ്ടിനും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം റിപ്പോർട്ട് ചെയതിരുന്നു. പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഘാനിസ്ഥാനിൽ 4.7 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്.
മാർച്ച് 28ന് ഉച്ചയോടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണം 3000 കടന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു. മ്യാൻമറിലുണ്ടായ ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്നായിരുന്നു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റിൻ്റെ പ്രതികരണം. ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.