പണം ആവശ്യപ്പെട്ട് സംഘം ചേർന്ന് ആക്രമണം; ഡൽഹിയിൽ ക്രൂരമർദ്ദനത്തിനിരയായ വയോധികന് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു ചിലര്‍ ഒളിവിലാണ്.
പണം ആവശ്യപ്പെട്ട് സംഘം ചേർന്ന് ആക്രമണം; ഡൽഹിയിൽ ക്രൂരമർദ്ദനത്തിനിരയായ വയോധികന് ദാരുണാന്ത്യം
Published on
Updated on


ഡല്‍ഹിയിലെ ഷഹ്ദാരയിൽ മർദ്ദനത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. പ്രദേശവാസിയായ സതീഷ് ചന്ദ്ര ഗുപ്തയാണ് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സംഘമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു ചിലര്‍ ഒളിവിലാണ്.



അടുത്തിടെ ബൈപാസ് സര്‍ജറി കഴിഞ്ഞ ഗുപ്ത ഡോക്ടറുടെ അപ്പോയ്ന്‍മെന്റിനായി പോയപ്പോഴായിരുന്നു സംഭവം. ഇവിടെ വെച്ച് സതീഷ് ചന്ദ്ര ഗുപ്തയേയും ഭാര്യയേയും മകനേയും ഒരു സംഘമാളുകൾ പണം ആവശ്യപ്പെട്ട് തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ഗുപ്തയുടെ ഭാര്യ വിമലയ്ക്കും മകന്‍ വിശാലിനും വഴക്കിനിടയില്‍ പരിക്കേറ്റിരുന്നു.



ഏകദേശം ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ വൃദ്ധനായ സതീഷ് ചന്ദ്ര ഗുപ്തയെ വീട്ടില്‍ നിന്ന് മാറി തടഞ്ഞ് നിര്‍ത്തുന്നതായും അഞ്ചോളം പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുന്നതായി കാണാം. വിസമ്മതിച്ചതോടെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പ് പ്രതികളിലൊരാളായ രാജീവ് കുമാര്‍ ജെയ്ന്‍ മരിച്ച സതീഷ് ചന്ദ്രയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും വീടിന് മുന്‍പില്‍ കറങ്ങിനടക്കുന്നത് കണ്ടതായും ഭാര്യ വിമല പറഞ്ഞു. രാജീവും അയാളുടെ ഭാര്യ പായലും മുമ്പ് ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുപ്തയുടെ മൃതദേഹം പൊലീസ് ഏറ്റുവാങ്ങി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

News Malayalam 24x7
newsmalayalam.com