
ഇന്ത്യയിലെ വോട്ടിങ് ശതമാനം ഉയർത്തുന്നതിന് യു എസ് അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുമെന്ന് ഇലോൺ മസ്‌ക്. 22 മില്യൺ ഡോളർ ധനസഹായം റദ്ദാക്കുന്നതായി ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി(DOGE) പ്രഖ്യാപിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പരിപാടികൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായങ്ങൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന തീരുമാനമാണ് ഇതെന്നുമായിരുന്നു മസ്കിൻ്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ യുഎസിൻ്റെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് പറഞ്ഞു.
ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണായക തീരുമാനം പുറത്തുവിട്ടത്. അമേരിക്കൻ നികുതിപ്പണം പാഴായി പോകുന്നതിൻ്റെ പട്ടികയിൽ ഇന്ത്യയ്ക്കുള്ള ധനസഹായവും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഫണ്ട് നിർത്തലാക്കിയത് ഇലോൺ മസ്കിന്‍റെ ചുമതലയിലുള്ള യുഎസ് സർക്കാർകാര്യക്ഷമതാ വകുപ്പിന്‍റെ എക്സ് പോസ്റ്റിലാണ് വെളിപ്പെടുത്തൽ.
21 മില്യൺ യുഎസ് ഡോളറാണ് ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ നൽകിയിരുന്നതെന്നും കാര്യക്ഷമതാ വകുപ്പ് അറിയിച്ചു. വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഫണ്ട് നൽകുന്നുണ്ടെങ്കിൽ അത് ബാഹ്യ ഇടപെടലാണെന്നും ഗുണം എന്തായാലും ഭരണകക്ഷിക്കല്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.