
അമേരിക്കൻ തെഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വേണ്ടി എലോൺ മസ്ക് നടത്തുന്ന നീക്കം വിവാദത്തിൽ. ട്രംപിനെ പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പുവെക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും പത്തു ലക്ഷം ഡോളർ നൽകുമെന്നായിരുന്നു മസ്കിൻ്റെ വാഗ്ദാനം. നീക്കം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും പരിശോധിക്കണമെന്നും പെൻസിൽവാനിയ ഗവർണർ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡൻ്റ് തെഞ്ഞെടുപ്പിൽ കമലാ ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ തെഞ്ഞെടുപ്പിൽ നിർണായകമായേക്കാവുന്ന സ്റ്റേറ്റുകളിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു മസ്കിൻ്റെ നീക്കം. തെഞ്ഞെടുപ്പിന് വെറും രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് നിവേദനത്തിൽ വോട്ട് രേഖപ്പെടുത്തുന്നവരിൽ നിന്ന് ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മില്യൺ ഡോളർ നൽകുമെന്ന് മസ്ക് വ്യക്തമാക്കിയത്. അമേരിക്കൻ ഭരണഘടനയിലെ ഒന്നാമത്തെയും രണ്ടാമത്തെയും അവകാശങ്ങളെ പിന്തുണക്കുന്നുവെന്ന് വോട്ട് രേഖപ്പെടുത്തുന്നവർക്കാണ് മസ്കിൻ്റെ ഈ ഓഫർ.
ഡൊണാൾഡ് ട്രംപിൻ്റെ തെഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു മസ്കിൻ്റെ ഈ പരാമർശം. തെഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണക്കാൻ മസ്ക് രൂപീകരിച്ച സംഘടനയായ അമേരിക്കൻ പാക്ക് (PAC) ആണ് ഈ നിവേദനത്തിന് പിന്നിൽ. ഇതിനകം രണ്ട് പേർക്കാണ് മസ്ക് ഓരോ മില്യൺ ഡോളർ വീതം കൈമാറിയത്.
അതേസമയം, വരും ദിവസങ്ങളിൽ മസ്കിൻ്റെ ഈ പരാമർശം കൂടുതൽ ചർച്ചകൾക്ക് വഴിതെളിക്കുമെന്നാണ് റിപ്പോർട്ടുകൾ. മസ്കിൻ്റെ നീക്കത്തിലെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് നിയമ ഉദ്യോഗസ്ഥരോട് പെൻസിൽവാലിയ ഗവർണർ ജോഷ് ഷപ്പീറോ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന ഏഴ് സ്റ്റേറ്റുകളിലെ രജിസ്ട്രേഡ് വോട്ടർമാർക്കാണ് ഈ പെറ്റീഷനിൽ വോട്ട് രേഖപ്പെടുത്താനാകുക. ഇതിനു പുറമെ പെറ്റീഷനിൽ വോട്ട് ചെയ്താൽ 100 ഡോളറും മറ്റൊരു വോട്ടർക്ക് റഫർ ചെയ്താൽ 100 ഡോളറും വാഗ്ദാനം ചെയ്യുന്നുണ്ട്.