എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം; സർക്കാർ വീണ്ടും കോടതിയിലേക്ക്

നഷ്ടപരിഹാര തുക കെട്ടിവെച്ചെങ്കിലും എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് നിർദേശം ലഭിച്ചിരുന്നില്ല
എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം; സർക്കാർ വീണ്ടും കോടതിയിലേക്ക്
Published on

വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ വീണ്ടും കോടതിയിലേക്ക്. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകി. നഷ്ടപരിഹാര തുക കെട്ടിവെച്ചെങ്കിലും എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് നിർദേശം ലഭിച്ചിരുന്നില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നൽകിയ നിർദേശം.

തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. റവന്യൂ, തൊഴിൽ, പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. തൊഴിലാളികൾക്ക്‌ വിവിധയിനങ്ങളിലായി കുടിശിക അഞ്ച് കോടി (5,97,53,793) യിലധികം രൂപയാണ്. ഇതോടൊപ്പം വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉള്‍പ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. കെട്ടിവേക്കേണ്ട തുക സർക്കാർ രണ്ട് ഘട്ടങ്ങളിലായി കോടതിയിൽ കെട്ടിവെച്ചിരുന്നു.

സർക്കാരുമായി ചർച്ച നടത്തി അനുകൂലമായ നിലപാടില്ലെങ്കിൽ സമരമുഖത്തേക്ക് പോകുമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നടത്തി അതിലൊരു തീരുമാനമായിട്ടുള്ളത്. സർക്കാർ കോടതിയിൽ കെട്ടിവെച്ച 41 കോടി രൂപ നഷ്ടപരിഹാരത്തിൽ മാനേജ്മെൻ്റിന് നൽകേണ്ട തുകയിൽ നിന്ന് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇത് സത്യവാങ്മൂലമായി സർക്കാർ സമർപ്പിച്ചതാണ്. എന്നാൽ, കോടതിയാണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. അതിൽ കോടതി തീരുമാനം എടുക്കാൻ വൈകുന്നതിനാലാണ് സർക്കാർ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com