
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരന്‍ ജീവനൊടുക്കാൻ ശ്രമിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ വിപിൻ പവിത്രനാണ് ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ പത്തു മണിയോട് കൂടിയാണ് തിരുവനന്തപുരം നന്ദൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആത്മഹത്യാ ശ്രമം നടന്നത്. ദേവസ്വം ബോർഡിന്റെ തന്നെ കീഴിലുള്ള ക്ഷേത്രത്തിലെ ജീവനക്കാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മൂന്നാം തിയ്യതിമുതൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടക്കുകയായിരുന്നു. ഇന്ന് വിദ്യാരംഭ ചടങ്ങുകൾക്കിടെ കാണാതായ വിപിനെ ക്ഷേത്രത്തിൽ ഉള്ളവർ അന്വേഷിച്ചപ്പോഴാണ് ദേവസ്വം ബോർഡ് കോമ്പൗണ്ടിനുള്ളിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
ഫെബ്രുവരിയിലാണ് ഇയാൾ വൈക്കത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിയെത്തിയത്. ഇയാൾക്കെതിരെ ദേവസ്വം ബോർഡിൽ ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് ബോർഡ് പരിശോധിച്ച് വരികയുമാണെന്നാണ് വിവരം. കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതയും അറിയുന്നു. എന്താണ് ആത്മഹത്യാ ശ്രമത്തിനു കാണാമെന്നു വ്യക്തമല്ല. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡും വിഷയത്തിൽ പരിശോധന നടത്തും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)