ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന: ഡിഐജിക്കെതിരെ കൂടുതൽ ആരോപണവുമായി ജീവനക്കാർ

ഡിഐജിക്ക് എതിരെ മൊഴി നൽകിയ 20 ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പുതിയ വെളിപ്പെടുത്തൽ
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന: ഡിഐജിക്കെതിരെ കൂടുതൽ ആരോപണവുമായി ജീവനക്കാർ
Published on



ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയതിൽ മധ്യമേഖല ജയിൽ ഡിഐജി പി. അജയകുമാറിനെതിരെ കൂടുതൽ ആരോപണവുമായി ജീവനക്കാർ. ഡിഐജിക്ക് എതിരെ മൊഴി നൽകിയ 20 ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പുതിയ വെളിപ്പെടുത്തൽ. അജയകുമാറിനൊപ്പം ജയിലിലെത്തിയ പവർ ബ്രോക്കർ തൃശൂർ സ്വദേശി ബാലചന്ദ്രൻ്റെ സഹായത്തോടെയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നത്. ഇത് സംബന്ധിച്ച് പരാതി നൽകാനാണ് ജീവനക്കാരുടെ തീരുമാനം.

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഡിഐജിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ വഴിവിട്ട് സഹായിച്ചു എന്നായിരുന്നു റിപ്പോർട്ട്. സൂപ്രണ്ട് ഓഫീസിലെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അവസരം ഒരുക്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ ചെന്ന് കണ്ടതിന് ഡിഐജിയെ ജയിൽ മേധാവി ശാസിച്ചിരുന്നു. പിന്നാലെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകി. കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.

ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം.

നടി ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി അറസ്റ്റിലായത്. നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാൽ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com