ഇ.പിയുടെ ആത്മകഥാ വിവാദം: ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജരുടെ ജാമ്യാപേക്ഷ എതിർത്ത് റിപ്പോർട്ട് നല്‍കാന്‍ പൊലീസ്

ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കുവാൻ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു
ഇ.പിയുടെ ആത്മകഥാ വിവാദം: ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജരുടെ ജാമ്യാപേക്ഷ എതിർത്ത് റിപ്പോർട്ട് നല്‍കാന്‍ പൊലീസ്
Published on

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ.വി. ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. അറസ്റ്റ് അനിവാര്യമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസ് എടുത്തതിനു പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കുവാൻ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.

ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിൽ നിന്നാണ് ആത്മകഥ ഭാഗങ്ങൾ ഡിസി വാങ്ങിയത്. രഘുനാഥ് ഉൾപ്പെടുത്താത്ത ഭാഗങ്ങൾ ഡിസി ബുക്സ് എഴുതി ചേർത്തെന്നും എഫ്ഐആറിൽ പറയുന്നു.

2024 ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം' എന്ന ആത്മകഥ. പിഡിഎഫ് ഫോർമാറ്റില്‍ പുറത്തുവന്ന ആത്മകഥയിലെ പല പരാമ‍ർശങ്ങളും സ‍ർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസിലാക്കിയില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നുമായിരുന്നു ആത്മകഥയിലെ വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി. സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ഡിസി പരസ്യം ഇറക്കിയിരുന്നു. എന്നാൽ, ഇത് താൻ എഴുതിയതല്ലെന്നാണ് ഇ.പി ജയരാജന്‍ ആദ്യം മുതൽ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ പിഡിഎഫ് ചോർന്നതിനു പിന്നാലെ നിർമിതിയിലെ തടസങ്ങള്‍ കാരണം പ്രസിദ്ധീകരണം വൈകുമെന്ന് ഡിസി അറിയിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com