
എറണാകുളം അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് താക്കീതുമായി സഭാ നേതൃത്വം. ഏകീകൃത കുർബാന അർപ്പിക്കുമെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രം തിരുപ്പട്ടം സ്വീകരണത്തിന് അനുമതി നല്‍കുവെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂര്‍ അറിയിച്ചു.
ഞായറാഴ്ചകളിൽ ഒരു ഏകീകൃത കുർബാനയെങ്കിലും അര്‍പ്പിക്കുന്നതിന് വൈദികർക്കുള്ള ഇളവ് താത്ക്കാലികമാണെന്നും വൈദികർക്കുള്ള ഈ താത്ക്കാലിക ഇളവ് ആനുകൂല്യമോ അവകാശമോ അല്ലെന്നും ബിഷപ് ബോസ്കോ പുത്തൂർ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. ഈ ഇളവ് നവവൈദികര്‍ക്ക് ഉണ്ടായിരിക്കില്ലെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേര്‍ത്തു.
ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണം നീണ്ടുപോയതെന്നും സഭ നേതൃത്വം വ്യക്തമാക്കി. സഭാ നിയമമനുസരിച്ച് സത്യവാങ്മൂലം സമർപ്പിച്ചാൽ ഡീക്കന്മാർക്ക് തിരുപ്പട്ടം നല്‍കുമെന്ന് ബിഷപ് ബോസ്കോ പുത്തൂർ അറിയിച്ചു. തിരുപ്പട്ട സ്വീകരണത്തിന് മറ്റ് വൈദികരും അല്‍മായരും തടസം നില്‍ക്കതരുതെന്നും ബിഷപ് ആവശ്യപ്പെട്ടു.