
ലൈംഗിക പീഡനക്കേസിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിൻ്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി അനിൽ അക്കര. മുകേഷിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി .എം. വർഗ്ഗീസിനെ ഒഴിവാക്കണം എന്നാണ് ആവശ്യം.
ഹണി .എം. വർഗ്ഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായ ബന്ധപ്പെട്ട് ആരോപണ വിധേയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി .എം. വർഗ്ഗീസ് എന്നും പരാതിയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സിനിമ മേഖലയിലുള്ള സ്ത്രീകൾ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നും, ശേഷം അന്വേഷണം നേരിടണമെന്നുമുള്ള വിമർശനവും ശക്തമാണ്. അതിനിടെയാണ് മുകേഷിന് എതിരെയുള്ള ലൈംഗിക ആരോപണ കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി .എം. വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.